കൊച്ചി: രണ്ടു ഹൃദയങ്ങളെ ഒന്നാക്കി, അതിലൂടെ പുതിയ കുടുംബത്തിന്റെ പിറവിക്കു തിരിതെളിച്ച സുകൃത സപര്യയ്ക്ക് 30 വയസ്. കേരളത്തിന്റെ മാട്രിമോണി രംഗത്ത് വിശ്വസ്തതയുടെയും മികവിന്റെയും അടയാളം കുറിച്ച ചാവറ മാട്രിമോണി, രണ്ടു ലക്ഷത്തോളം വിവാഹങ്ങൾക്കു വഴിയൊരുക്കിയാണ് അഭിമാനകരമായ 30 വർഷം പൂർത്തിയാക്കുന്നത്.
എറണാകുളത്ത് തുടക്കമിട്ട ചാവറ മാട്രിമോണി മൂന്നു പതിറ്റാണ്ടുകൊണ്ടു വളര്‍ന്നു പന്തലിച്ച് കേരളമാകെ തിളങ്ങി, ഇന്ത്യയില്‍ തന്നെ ഒന്നാമതുള്ള മാട്രിമോണിയല്‍ സംരംഭമായി മാറി. നല്ല കുടുംബം ആകാശമോക്ഷത്തിന് സദൃശ്യം എന്ന വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെ ദര്‍ശനത്തെ വെളിച്ചമാക്കിയാണ് 1996ല്‍ ചാവറ മാട്രിമോണിയുടെ തുടക്കം. ക്രിസ്തീയ വിശ്വാസത്തില്‍ അധിഷ്ഠിതമായും ധാര്‍മിക മൂല്യങ്ങളില്‍ അടിയുറച്ചും കുടുംബങ്ങളെ രൂപപ്പെടുത്താന്‍ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രസ്ഥാനം ആരംഭിച്ചത്.
സിഎംഐ സഭയുടെ കുടുംബ പ്രേഷിതവിഭാഗത്തിന്റെ ഭാഗമായി എറണാകുളത്തെ ചാവറ കള്‍ച്ചര്‍ സെന്ററിനു കീഴില്‍ ആരംഭിച്ചതാണു ചാവറ ഫാമിലി വെല്‍ഫെയര്‍ സെന്ററും ചാവറ മാട്രിമോണിയും. ഫാ. ജോബ് മൈലാടിയില്‍ സിഎംഐ ഡയറക്ടറായിരിക്കെയാണ് ചാവറ മാട്രിമോണിയുടെ തുടക്കം. അമേരിക്കയില്‍ ഉള്‍പ്പെടെ 32 ബ്രാഞ്ചുകളുമായി ചാവറ മാട്രിമോണി ഇന്നു പ്രഫഷണൽ സേവനം നൽകി പുതിയ ഉയരങ്ങളിലാണ്. നാലു ലക്ഷത്തോളം സംതൃപ്ത കുടുംബങ്ങളും ഏഴു ലക്ഷത്തിലധികം മികച്ച പ്രൊഫൈലുകളുമായി മുന്നേറുന്നു.
ചാവറ മാട്രിമോണിയുടെ 30-ാം വാര്‍ഷികാഘോഷം ഇന്നു വൈകുന്നേരം 5.30ന് ചാവറ കള്‍ച്ചറല്‍ സെന്റര്‍ തിയറ്റര്‍ ഹാളില്‍ നടി ഷീല ഉദ്ഘാടനം ചെയ്യും. ചാവറ കള്‍ച്ചറല്‍ സെന്റര്‍ രക്ഷാധികാരിയും സിഎംഐ സഭ പ്രിയോര്‍ ജനറാളുമായ ഫാ. ഡോ. പോള്‍ അച്ചാണ്ടി മുഖ്യാതിഥിയാകും.
സിഎംഐ സഭ വിദ്യാഭ്യാസ മാധ്യമ വിഭാഗം ജനറല്‍ കൗണ്‍സിലറും ചാവറ കള്‍ച്ചറല്‍ സെന്റര്‍ ചെയര്‍മാനുമായ ഫാ. ബിനോയ് ഇലവുങ്കല്‍ അധ്യക്ഷത വഹിക്കും. സന്തോഷ് ജോര്‍ജ് കുളങ്ങര പ്രഭാഷണം നടത്തും. ഹൈബി ഈഡന് എംപി, നടനും സംവിധായകനുമായ സിജോയ് വര്‍ഗീസ്, ടി.ജെ. വിനോദ് എംഎല്‍എ, നടനും എഴുത്തുകാരനുമായ ജോസഫ് അന്നംകുട്ടി ജോസഫ്, കോർപറേഷൻ കൗണ്‍സിലര്‍ കെ.വി.പി. കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുക്കും.